വിഡ്ഢിവേഷം കെട്ടിയ രാജാവ് അഥവാ അഭിപ്രായം ഇരുമ്പുലക്കയല്ല...





 സാഹിത്യസംബന്ധിയായ ചില അളവുകോലുകൾവെച്ച് അങ്ങേയറ്റം ബുദ്ധിപരമായി അളന്നു നോക്കുമ്പോൾ ഇത്തരം കഥകളെ പണ്ഢിതോത്തമന്മാരായ നിരൂപകർ പുരാണകഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം. അതുകൊണ്ട് പുരാണകഥകളുടെ പതിവനുസരിച്ച് ഒരിടത്തൊരിടത്ത് എന്ന മട്ടില്‍ത്തന്നെ കഥ ആരംഭിക്കുന്നു....

ഒരിടത്തൊരിടത്ത് ഒരു ഇടത്തരം പട്ടണത്തിലെ തെരുവോരത്തുവെച്ച് , 'വിഡ്ഢിവേഷം കെട്ടിയ രാജാവ്....' എന്ന ബ്ലോഗിലൂടെ നിരന്തരം എഴുതുന്ന ഒരെഴുത്തുകാരനും,ശിവകാശി കലണ്ടറുകളിലെ ദൈവങ്ങളോട്  രൂപസാദൃശ്യമുള്ള  മുഖമുള്ള കുഞ്ഞപ്പന്‍ എന്ന സാധാരണ മനുഷ്യനും കണ്ടുമുട്ടി.

    പുരാണകഥകളുടെ രീതിശാസ്ത്രമനുസരിച്ച് അവര്‍ക്ക് സംസാരിക്കാതെ വയ്യല്ലോ.....

കുഞ്ഞപ്പന്‍ : നിങ്ങളുടെ മാധ്യമം ?

എഴുത്തുകാരന്‍ : പുതിയ കാലത്തിന്റെ മാധ്യമമായ സൈബര്‍ എഴുത്തിന്റെ വിശാലവും അനന്തവുമായ ക്യാന്‍വാസാണ് എന്റെ മാധ്യമം

കുഞ്ഞ : കാരണം ?

എഴു : കാരണങ്ങള്‍ നിരവധി - എഡിറ്ററില്ലാതെ, പുറം ചൊറിയാതെ, വായനക്കരനും എഴുത്തുകാരനും തമ്മില്‍ നേരിട്ട് സംവദിക്കുന്ന........, കൂടാതെ പരിസ്ഥിതി സൗഹൃദം, ജനകീയത, കീഴാളരാഷ്ട്രീയം......

കുഞ്ഞ : കീഴാളരാഷ്ട്രീയം ?

എഴു : അതെ., കീഴാളരാഷ്ട്രീയം - അച്ചടി മാധ്യമങ്ങൾ എല്ലാ കാലത്തും ബൂർഷ്വാസിയോട് സന്ധി ചെയ്തു കൊണ്ടാണ് അതിന്റെ സ്വത്വം നിലനിർത്തിപ്പോന്നിട്ടുള്ളത്. ചില ചരിത്രഘട്ടങ്ങളിൽ അത് ബൂർഷ്വാസിയുടെ  കൈയ്യിലെ  മർദനോപാധിയായും മാറുകയുണ്ടായി. അതുകൊണ്ടുതന്നെ അവക്ക് ബദലായി ഉയർന്നുവരുന്ന പുതിയ മാധ്യമങ്ങൾ കീഴാളന് പ്രതീക്ഷകൾ നൽകുന്നു. ഉപരിവർഗതാൽപ്പര്യങ്ങളെ അത് നിരന്തരം നിരാകരിക്കുന്നു.... ആ നിരാകരണത്തിന്റേയും, പ്രതീക്ഷകളുടേയും രാഷ്ട്രീയം കീഴാളപക്ഷമാണ്....

കുഞ്ഞ : (അൽപ്പനേരം തല ചൊറിഞ്ഞുകൊണ്ട് നിന്നശേഷം) പരിസ്ഥിതി സൗഹൃദം ?

എഴു : അതെ., പരിസ്ഥിതി സൗഹൃദം - അതായത് പ്രിന്റ് മാധ്യമങ്ങള്‍ പുറത്തിറങ്ങാന്‍  ദിനം പ്രതി ലക്ഷക്കണക്കിന് ടണ്‍ കടലാസുകള്‍ വേണം.  ഇതിനായി ഹെക്ടര്‍ കണക്കിന് മുളങ്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു....  ഇങ്ങിനെ പോയാല്‍ നമ്മുടെ പരിസ്ഥിതിയുടെ സ്ഥിതി ആകെ തകരാറിലാവില്ലെ. (ഇതോടൊപ്പം എഴുത്തുകാരന്‍ "ഗതകാല തലമുറകള്‍ നമ്മള്‍ക്കു നല്‍കിയ തറവാട്ടു ധനമല്ല ഭൂമി..." എന്ന ഗാനം രോഷം ധ്വനിക്കുന്ന പ്രത്യേക രാഗത്തില്‍ ആലപിക്കുന്നു)

അപ്രകാരം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മംഗളം പറഞ്ഞ് അവര്‍ പിരിഞ്ഞു.
 
അധികം വൈകാതെ എഴുത്തുകാരന്‍ തന്റെ  വിഡ്ഢിവേഷം കെട്ടിയ രാജാവിലൂടെ  സൈബര്‍ എഴുത്തിലെ വിസ്മയമായി മാറി.... 
 
     വീണ്ടുമൊരിക്കല്‍ കുഞ്ഞപ്പനും എഴുത്തുകാരനും തെരുവിന്റെ മറ്റൊരു ഭാഗത്തുവെച്ച് കണ്ടുമുട്ടി...
     
കുഞ്ഞപ്പന്‍ : അപ്പോ നിങ്ങള്‍ പുസ്തകമിറക്കുന്നു എന്നു കേട്ടത്....?

എഴുത്തുകാരന്‍ : നേരുതന്നെ.... നേരുതന്നെ....എന്റെ ഓണ്‍ലൈന്‍ സാഹിത്യകൃതികള്‍ക്ക് ഒരു പ്രിന്റ് വേര്‍ഷനും ഇറക്കുന്നു......

കുഞ്ഞ : കൊള്ളാലോ പരിപാടി !

എഴു : അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാവുന്നു.....

കുഞ്ഞ : അപ്പടിയാ ?!

എഴു : ആമ... ആമ... അപ്പടിത്താന്‍

കുഞ്ഞ : അപ്പോ നിങ്ങളു പണ്ട് - പ്രിന്റ് മീഡിയ മാങ്ങാത്തൊലിയാണ്, ചേനത്തലയാണ്.... പരിസ്ഥിതി, കുന്ത്രാണ്ടം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞ് കൊട്ടിപ്പാടി നടന്നതോ...?

എഴു : അയ്യോ ഞാനങ്ങിനെ പറഞ്ഞോ

കുഞ്ഞ : ഉവ്വ് പറഞ്ഞു. നിങ്ങളുടെ ഉറച്ച അഭിപ്രായം അടിവരയിട്ട് പറഞ്ഞു......!

എഴു : (ഗൗരവഭാവത്തിൽ) അഭിപ്രായം ഇരുമ്പുലക്കയല്ല...!!!

അപ്രകാരം സംസാരിക്കുന്നതിനിടയില്‍ എഴുത്തുകാരന്റെ മൊബൈല്‍ ഫോണിലേക്ക് പണമിടപാടുകള്‍ സംബന്ധിച്ച ചില ചര്‍ച്ചകള്‍ക്കായി പബ്ളിഷിങ്ങ് ഹൗസ് മാനേജരുടെ വിളി വന്നു. കുഞ്ഞപ്പനെവിട്ട് എഴുത്തുകാരന്‍ ഫോണില്‍ സംസാരിക്കുന്ന തിരക്കിലായി....

ഇതിനിടയില്‍ കുഞ്ഞപ്പന്‍ ഇന്ത്യന്‍ കോഫീഹൗസില്‍ കയറി പരിപ്പുവടയും കട്ടന്‍ചായയും കഴിക്കാനായി എഴുത്തുകാരനോട് യാത്രപറഞ്ഞ് തിരക്കിട്ട് നടന്നുപോയി ......

പരിപ്പുവടയും, കട്ടന്‍ചായയും നല്‍കിയ ബൗദ്ധികമായ ഉണര്‍വ്വില്‍ കുഞ്ഞപ്പന്‍ അന്നുതന്നെ 'അപശകുനം' എന്ന തൂലികാനാമം സ്വീകരിച്ച്  'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു.  

പ്രിയമുള്ളവരെ ഇന്ന് ഏറെ പ്രചാരത്തിലുള്ള 'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന പ്രയോഗം നിലവില്‍ വന്നത് അന്നു മുതല്‍ക്കാണ് .....




 

ഓണവേഷങ്ങള്‍ ......



മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്, അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

ദിനേശനും, സജീവനും തങ്ങളുടെ പ്രണയിനികള്‍ കാണുന്നതിന്റെ നാണക്കേട്. ദാമോദരേട്ടന് ഭാര്യയോ ബന്ധുക്കളോ കണ്ടാല്‍ തന്റെ അഭിമാനം പോവുമെന്ന വേവലാതി. ശങ്കരേട്ടന് ഇത്രയും വലിയ ഔദ്യോഗിക പദവിയിലിരിക്കുന്ന താന്‍ വിഡ്ഢി വേഷം കെട്ടുന്നതിന്റെ കുറച്ചിൽ .

ചുരുക്കത്തില്‍ മാവേലിയാവാന്‍ ആരുമില്ല.....!!
ഓണാഘോഷമാണ് …!! മാവേലിയില്ലാതെ എന്ത് ഓണം !!

മേക്കപ്പ് മാന്‍ ഹര്‍ഷന്‍ രാവിലെതന്നെ സ്ഥലത്തെത്തിയിട്ടുണ്ട് . ഉത്രാടദിവസം സംഘടിപ്പിക്കാറുള്ള ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

പൂക്കള മത്സരത്തിന് കേരളത്തനിമയുള്ള വേഷം ധരിച്ച യുവാക്കളും യുവതികളും മധ്യവയസ്കരുമൊക്കെ തയ്യാറെടുത്ത് നിരന്നു കഴിഞ്ഞു....- നല്ലൊരു മത്സരം നടക്കുമെന്ന് ഉറപ്പാണ്... അത്രയേറെ പൂവുകള്‍ ഇന്നലെ വൈകിട്ട് തന്നെ പാളയത്തെ പൂക്കടകളില്‍ ചെന്ന് വലിയ സഞ്ചികളില്‍ വാങ്ങിക്കൂട്ടി അതുമായാണ് ഓരോ ടീമും എത്തിയിരിക്കുന്നത്. കൂടാതെ സംഘാടകര്‍ തന്നെ ഏര്‍പ്പാടാക്കിയ ചില പൂക്കച്ചവടക്കാര്‍ ഹാളിനു പുറത്ത് സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. പുലര്‍ച്ചെയുള്ള കോയമ്പത്തൂര്‍ പാസഞ്ചറില്‍ തമിഴ് നാട്ടില്‍ നിന്ന് പൂവുമായി നേരിട്ടെത്തിയ കച്ചവടക്കാരയതുകൊണ്ട് ഫ്രഷ് ആയ പൂവ് കിട്ടും. അണ്ണാച്ചികളായതകൊണ്ട് വിലപേശി വാങ്ങാം. അണ്ണാച്ചികളെ എളുപ്പം പറ്റിക്കാം. അവര്‍ ഇരുനൂറ് പറയുന്നത്, വിലപേശി എണ്‍പതിനും എഴുപത്തഞ്ചിനുമൊക്കെ വാങ്ങാനാവും. മലയാളികളുടെ അത്ര ബുദ്ധിയില്ലാത്തതുകൊണ്ട് വില കുറച്ച് തരുകയും ചെയ്യും...

ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ റെഡിയാണ് - വിഭവ സമൃദ്ധമാണ് ഇത്തവണ ഓണസദ്യ. മിനിഞ്ഞാന്ന് സംഘാടക സമിതി പ്രസിഡണ്ട് സജീവേട്ടനും, സിക്രട്ടറി നാരായണനും കാറെടുത്ത് ബോണിക്കുപ്പയിലും,ഗുണ്ടല്‍പേട്ടയിലും പോയിരുന്നു. ഫ്രഷ് ആയ പച്ചക്കറികള്‍ കച്ചവടക്കാരില്‍ നിന്ന് നേരിട്ട് വാങ്ങി സ്ഥലത്തെത്തിച്ചിട്ടുണ്ട്. പച്ചക്കറിയുടെ കാര്യം ഇനി ഒരു പ്രശ്നമേ അല്ല.

ഹിന്ദുപ്പൂരില്‍ ., സ്റ്റേറ്റ് ബാങ്കില്‍ ജോലിചെയ്യുന്ന വിനോദ് നായര്‍ അവിടെനിന്ന് രണ്ട് ചാക്ക് അരി വാങ്ങി സ്വന്തം കാറില്‍ ബാംഗളൂരിലെത്തിച്ച്, കലാശിപ്പാളയത്തു നിന്ന് രാത്രി പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസ്സിന്റെ ഡിക്കിയില്‍ കയറ്റി വിട്ടത് കോഴിക്കോട്ട് ബസ് നിര്‍ത്തിയിടുന്ന മാങ്കാവിലെ ഗാരേജില്‍ നിന്ന് എടുക്കാന്‍ ആളുപോയിട്ടുണ്ട്....

ഒന്നാം തരം റായലസീമ അരിയും, ബോണിക്കുപ്പയിലെ പച്ചക്കറിയും ഓണസദ്യയെ സ്വാദിഷ്ഠമാക്കും…..

എല്ലാം തയ്യാറാണ് .ഓണാഘോഷം ഗംഭീരമാവും എന്ന കാര്യം ഉറപ്പാണ്. പക്ഷേ.....

മാവേലിയാവാന്‍ ആരും തയ്യാറല്ല - നാണക്കേട്,  അഭിമാനക്ഷതം,വിഡ്ഢിവേഷം കെട്ടുന്നതിന്റ കുറച്ചിൽ .......

"മാവേലിയില്ലാതെ പറ്റില്ല.....” സംഘാടകസമിതി ജോയന്റ് സിക്രട്ടറി പ്രശാന്ത് തറപ്പിച്ചു പറഞ്ഞു -സാധരണ ഇന്‍സര്‍ട്ട് ചെയ്ത പാന്റും, സ്ട്രൈപ്പ്സ് ഷര്‍ട്ടും ധരിച്ച് എക്സിക്യുട്ടീവ് സ്റ്റൈലില്‍ നടക്കാറുള്ള സുമുഖനായ പ്രശാന്തിന് കസവുമുണ്ടും, സില്‍ക്ക് ഷര്‍ട്ടും ,നെറ്റിയിലെ ചന്ദനക്കുറിയും പ്രത്യേകമൊരു സൗന്ദര്യം നല്‍കുന്നുണ്ട്.

എന്തു ചെയ്യും.....

സംഘാടക സമിതിയുടെ വേവലാതി അറിയാതെ ഹാളിലും പുറത്തും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പതിവായി ജീന്‍സും ടോപ്പുമിടുന്ന പെണ്‍കുട്ടികളുടെ ദാവിണിയും ബ്ലൗസുമണിഞ്ഞ ചടുല ചലനങ്ങൾ രംഗത്തിന് മിഴിവേകി.....

മാവേലിയെ എവിടെ നിന്ന് സംഘടിപ്പിക്കും

പെട്ടെന്നാണ് എല്‍..സി കോടിപതിയായ സുരേഷിന്റെ തലയില്‍ ആശയം മുളച്ചത്. ഏത് കക്ഷികളെയും വീഴ്ത്തി പോളിസി എടുപ്പിക്കുവാന്‍ സമര്‍ത്ഥനാണ് സുരേഷ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അയാള്‍ക്ക് പ്രത്യേക മിടുക്കുണ്ട്....

"ഇതു തന്നെ എളുപ്പവഴി....”-  ആശയം പങ്കുവെച്ചപ്പോള്‍ എല്ലാവരും പിന്താങ്ങി.....

സമയം വൈകിയാല്‍ അവര്‍ മറ്റെവിടെയെങ്കിലും പോവും എന്നതുകൊണ്ട് മൂന്നു ബൈക്കുകളിലായി സംഘാടക സമിതിയുടെ ആറു ചെറുപ്പക്കാര്‍ പുതിയപാലത്തെ ബീഹാര്‍ പണിക്കാരുടെ താവളത്തിലേക്ക്  വേഗം പുറപ്പെട്ടു

ഭാഗ്യം - മേസ്തിരി സ്ഥലത്തുണ്ടായിരുന്നു

മേസ്തിരിക്ക് മലയാളവും ഹിന്ദിയും നന്നായി വഴങ്ങും. അയാളോട് കാര്യം പറഞ്ഞു.

"നിങ്ങളുടെ ആവശ്യത്തിന് തടിച്ച ശരീരവും , വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണ്ടെ...!? "

"ശരിയാണല്ലോ - നമ്മുടെ ആള്‍ക്ക് തടിച്ച ശരീരവും, വീര്‍ത്ത വയറും, തുടുത്ത മുഖവും, വെളുത്ത ഉടലും വേണമല്ലോ...!?"- എല്ലാവരും ഒരിക്കല്‍ക്കൂടി പ്രതിസന്ധിയിലായി.

വീണ്ടും കൂടിയാലോചന....!

"വേഗം പറയണം. എല്ലാവരേയും അയച്ചു കഴിഞ്ഞു . പത്തുപേരെ ഇനി ബാക്കിയുള്ളു . ഇതാ ഒരിടത്ത് മലിനജലമൊഴുകുന്ന ഓട വൃത്തിയാക്കാന്‍ പണിക്കാരെ തേടി ആളു വന്നിരിക്കുന്നു. മൂന്നു പേരെ അങ്ങോട്ടു വിടുന്നു.....”

"വെളുത്ത ഉടലിന്റെ കാര്യം ഹര്‍ഷന്‍ നോക്കിക്കൊള്ളും...അതു പ്രശ്നമല്ല"

"വയല്‍പ്പണിക്ക് നാലുപേരെ അയക്കുന്നു. വേഗം പറയണം. ഇനി മൂന്നുപേരെ ബാക്കിയുള്ളു...”

"പൗരുഷമില്ലാത്ത ബീഹാറികള്‍ക്ക് കുടവയറില്ലാതെ പോയതാണ് പ്രശ്നം..”

"ഒരിടത്ത് കോണ്‍ക്രീറ്റ് പൊളിക്കാന്‍ രണ്ടുപേരെ പറഞ്ഞയക്കുന്നു. ഇനി ഒരാള്‍ കൂടിയെ ബാക്കിയുള്ളു...”

"നമ്മള്‍ മലയാളികളുടെ ഐശ്വര്യവും, വൃത്തിയും, സൗന്ദര്യവും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനക്കാര്‍ക്കുമില്ല..”

വേവലാതി പിടിച്ച ചര്‍ച്ച പൊതുവായ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ചും ., മലയാളിയുടെ മികവ്, സാക്ഷരത, രാഷ്ട്രീയ അവബോധം., പത്രവായന, സുചിത്വശീലങ്ങള്‍, എന്നിവയെക്കുറിച്ചുമായി....

"ഇതാ മറ്റൊരിടത്ത് കക്കൂസ് ടാങ്ക് വൃത്തിയാക്കാന്‍ അവസാനത്തെ ആളെയും പറഞ്ഞയക്കാന്‍ പോവുന്നു...”

ആറുപേരും ചര്‍ച്ചയുടെ തിരക്കിലായിരുന്നു. മലയാളിയുടെ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തെക്കുറിച്ച് ഒന്നാമന്‍ പറഞ്ഞു. മികച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങ് കഴിവുകളെക്കുറിച്ച് പറഞ്ഞ് രണ്ടാമന്‍ ചര്‍ച്ചയില്‍ സജീവമായി. രണ്ടു നേരവും നല്ല സോപ്പ് തേച്ച് കുളിക്കുകയും, ഭംഗിയായി വസ്ത്രം ധരിക്കുകയും ചെയ്യുന്ന ശീലത്തെക്കുറിച്ചായി മൂന്നാമന്‍..... വെടിക്കല, കുടവയര്‍ , വെളുത്തുരുണ്ട ശരീരം എന്നിങ്ങനെ മലയാളത്തനിമയെക്കുറിച്ചായി നാലാമന്‍.....

"അവസാനത്തെ  ആളെയും പറഞ്ഞയക്കുന്നു.....”

- മേസ്തിരിയുടെ ശബ്ദം കേട്ടാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് ഉണര്‍ന്നത്.

നോക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം, തോര്‍ത്തുമുണ്ടുടുത്ത് മാലിന്യം നീക്കാനുള്ള  കൈക്കോട്ടും ബക്കറ്റുമായി കൊണ്ടുപോകാന്‍ വന്ന ആളോടൊപ്പം ഇറങ്ങാന്‍ തുടങ്ങന്നു.....

"അയാള്‍ കൂടി പോയാല്‍ നമ്മുടെ ഓണാഘോഷം.....” സുഭാഷ് പെട്ടെന്നു ഇടപെട്ടു . "മേസ്തിരീ  ചതിക്കരുത് അയാളെ ഞങ്ങള്‍ക്കു തരണം.....”

"ഇല്ല – ഞാനിയാളെ വേറെ പണിക്ക് അയക്കാന്‍ തീരുമാനിച്ചു....”

സ്വകാര്യമായി വിളിച്ച് അഞ്ഞൂറു രൂപ കമ്മീഷനു പകരം ആയിരം രൂപ കൊടുക്കാമെന്നു പറഞ്ഞതോടെ മേസ്തിരി സമ്മതിച്ചു. കക്കൂസ് മാലിന്യം നീക്കാന്‍ വന്നയാളോട് അടുത്ത ദിവസം വരാന്‍ പറഞ്ഞ് , ആയിരം രൂപ കമ്മീഷനും, ഇരുനൂറു രൂപ കൂലിയും മുന്‍കൂറായി വാങ്ങിവെച്ച് ബീഹാറുകാരന്‍ രാംസിങ്ങിനെ മവേലിപ്പണിക്കായി വിട്ടുകൊടുത്തു …..

ഓണാഘോഷം പൊടിപൊടിക്കുകയാണ്

നാടന്‍പാട്ട് മത്സരം ആരംഭിക്കുകയായി.....

"പൂവിളിപ്പാട്ടിന്‍ ചിറകുകളില്‍
വസന്തഗീതികയുണരുന്നു
ചിങ്ങമാസ നിലാവിലലകളില്‍
മലയാളക്കര ഉണരുന്നു 
ഓഹോഹോ....."

ബോബ് ചെയ്ത മുടിയും ലിപ്-സ്റ്റിക് അണിഞ്ഞ ചുണ്ടുമായി മലയാളി മങ്കമാരും., മുണ്ടും, ഷര്‍ട്ടും, സ്വര്‍ണമാലയും ധരിച്ച സുമുഖരായ ചെറുപ്പക്കാരും ചേര്‍ന്ന സംഘങ്ങള്‍ താളമേളങ്ങളില്‍ ലയിച്ച് പാടി…..

ഗാനവീചികള്‍ അലയടിക്കുകയാണ്

അപ്പോള്‍ ഹര്‍ഷന്‍ എന്ന മേക്കപ്പ്മാന്റെ വിദഗ്ദ്ധമായ കരവിരുതില്‍ രാംസിങ്ങ് എന്ന മെലിഞ്ഞുണങ്ങിയ ബീഹാറി മാവേലിയായി മാറിക്കൊണ്ടിരുന്നു....

"അല്‍പ്പം ചരിഞ്ഞു നില്‍ക്കൂ..." - മഞ്ഞപ്പട്ടിന്റെ കച്ച ഉടുപ്പിക്കുന്നതിനിടയില്‍ ഹര്‍ഷന്‍ മാവേലിയോട് പറഞ്ഞു

കണ്ണു മിഴിച്ചു നിന്ന മവേലിയോട് ദ്വിഭാഷിയായി സഹായത്തിനു നിന്ന  സുന്ദരന്‍ മാഷ് അത് ഹിന്ദിയിൽ പറഞ്ഞു കൊടുത്തു......

-  വൈകുന്നേരം കിട്ടാന്‍ പോവുന്ന ഇരുനൂറു രൂപയെക്കുറിച്ചും., ബീഹാറിലെ തന്റെ കുഗ്രാമത്തിലെ വരണ്ടുണങ്ങിയ ചോളവയലുകളെക്കുറിച്ചും ഓര്‍ത്തുകൊണ്ട് രാംസിങ്ങ് ചരിഞ്ഞു നിന്നു....